Thursday 15 September 2011

ഒരു "തേങ്ങ"ക്കാര്യം (കഥ)


രാവിലെ തന്നെ മുടന്തിയാണ്‌ രാജീവന്‍ ചായക്കടയില്‍ എത്തിയത്.........
കണ്ടവരെല്ലാം  ചോദിക്കുന്നു എന്താ മുടന്തുന്നത്?
ഒന്ന് വീണതാണെന്നു പറഞ്ഞു മടുത്തു......
ഒരു ചായ കുടിച്ചു കൊണ്ട് രാജീവന്‍ ചായക്കടക്കാരന്‍ മുരുകനോട് കാര്യം അവതരിപ്പിച്ചു ,തെങ്ങ് കയറാന്‍ ഒരാളെ വേണം....ബുദ്ധി രാക്ഷസനായ മുരുകന് അപ്പോഴേ മുടന്തിന്റെ കാരണം പിടികിട്ടി....
വീണത്‌ വലിയ തെങ്ങില്‍ നിന്നോ.......അതോ ചെറുതില്‍  നിന്നോ?
രാജീവന്റെ മുഖത്തു ചമ്മലും,നാണവും,പുഞ്ചിരിയും കലര്‍ന്ന ഒരു പുതിയ രസം വിരിഞ്ഞു.......
       തേങ്ങയിടാന്‍ ആളെ കിട്ടാത്തത് കൊണ്ട്, അടുക്കളയില്‍ കറിയ്ക്കരക്കാന്‍ തേങ്ങ ഇല്ലാതെ ഭാര്യയുടെ തുള്ളല്‍ പാട്ട് കേട്ട് മടുത്തിട്ടാണ് അയാള്‍ ആ കടുംകൈക്ക് മുതിര്‍ന്നത്......
പറമ്പില്‍ ഉള്ളതില്‍ വച്ച് ഏറ്റവും ചെറിയ തെങ്ങിനെ തിരഞ്ഞെടുത്തു, തെങ്ങ് ചതിക്കില്ലെന്ന വിശ്വാസത്തില്‍ മൂന്നോ നാലോ സ്റെപ്പു കയറിയതോര്‍മ്മയുണ്ട്.....പിന്നെ ഭാര്യയുടെ ഉച്ചത്തിലുള്ള ചിരിയാണ് കേട്ടത്.....നോക്കിയപ്പോള്‍ ചതിച്ചത് തെങ്ങല്ല....കാലില്‍ ഇട്ടിരുന്ന കയറാണ്.......
മിനുട്ടുകള്‍ക്കകം കാലു നീര് വച്ച് വേദനിക്കാന്‍ തുടങ്ങി....മൂന്നാല് നല്ല തെറിയും ശാപ വാക്കുകളും അയാള്‍ ലോകത്തിലെ എല്ലാ തെങ്ങ് കയറ്റക്കാര്‍ക്കും വേണ്ടി ടെടിക്കേട്ടു ചെയ്തു.......

    അങ്ങനെ ഇരുന്നാല്‍ അടുക്കളയില്‍  കറിയാകില്ല എന്നാ ഭാര്യയുടെ ഓര്‍മ്മപെടുത്തലില്‍ മുടന്തിയാണെങ്കിലും അയാള്‍ അതിരാവിലെ ചായക്കടയിലെത്തി.....പരോപകാരിയായ മുരുകന്റെ കഠിന പരിശ്രമ ഫലമായി ഒരു "തെങ്ങ് കയറ്റ ഓഫീസറെ"കിട്ടി.....
ജീന്‍സ് പാന്റ് ,ടീഷര്‍ട്ടു,ഷൂ,സണ്‍ ഗ്ലാസ് ,തോളില്‍ ലാപ് ടോപ്പിന്റെ എന്ന് തോന്നിപ്പിക്കുന്ന ബാഗ്.....ആകെ മൊത്തം ഒരു ജെനറല്‍ മാനേജര്‍ ലുക്ക്......
ആളെ കണ്ടതും ഒരു ചായയും കടിയും വാങ്ങിക്കൊടുത്തു....
എന്റെ ബൈക്ക് ഇവിടിരിക്കട്ടെ....നമുക്ക് ഓട്ടോയില്‍ പോകാം....ചെറുപ്പക്കാരന്‍ പറഞ്ഞു....സമ്മതിക്കുകയെ നിവൃത്തിയുണ്ടായിരുന്നുള്ളൂ രാജീവന്....

        വീട്ടിലെത്തിയതും അയാള്‍ പുറകിലെ പറമ്പിലേക്കിറങ്ങി എല്ലാ തെങ്ങുകളെയും നോക്കി....ബാത്ത് റൂം അന്യേഷിച്ചു അങ്ങോട്ട്‌ കയറി....പത്തു നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു പഴയ ഷര്‍ട്ടും ലുങ്ങിയും തലയില്‍ ഒരു കെട്ടും തോളില്‍ ബാഗുമായി ഇറങ്ങി വന്നു.....രാജീവന് ആശ്ചര്യം തോന്നി....
ആകെ പതിനഞ്ചു തെങ്ങ് ....ഒന്നില്‍ കയറി ഇറങ്ങിയാല്‍ പത്തു മിനുട്ട് വിശ്രമം.....അങ്ങനെ മണിക്കൂറുകള്‍ എടുത്തു മുഴുവനും തീര്‍ത്ത്‌ കൊടുത്തു.....പിന്നെ നേരെ ബാത്ത് റൂമില്‍ കയറി പത്തു നിമിഷത്തിനു ശേഷം പഴയ എക്സ്സികുട്ടീവ് സ്റ്റൈലില്‍ വീണ്ടും ഇറങ്ങി വന്നു.....വളരെ ഗൌരവത്തോടെ അയാള്‍ സിറ്റൌട്ടിലെ കസേരയില്‍ ഇരുന്നു.....പിന്നെ ബാഗ് തുറന്നു ഒരു ബില്‍ ബുക്കും കാല്‍ക്കുലേട്ടരും എടുത്തു....
"ഒരു മീറ്റര്‍ കയറാന്‍ അമ്പതു രൂപയാണ് ഞങ്ങളുടെ ഫീസ്‌ ഘടന.."രാജീവന്‍ ഒന്ന് ഞെട്ടിയോ എന്ന് സംശയം.  ചെറുപ്പക്കാരന്‍ കണക്കു കൂട്ടി ,മൊത്തം നൂറ്റി പത്തു മീറ്റര്‍ ആയിട്ടുണ്ട്, സീസണ്‍ പ്രമാണിച്ച് പത്തു മീറ്റര്‍ ഡിസ്ക്കൌണ്ട്...അങ്ങനെ നൂറു മീറ്റര്‍ ...രാജീവന്‍ അവിടെത്തന്നെ നിലത്തു കുത്തിയിരുന്നു
ഈ ചങ്ങാതി ഇത്ര നേരം പറിച്ച തേങ്ങയുടെ നാലിരട്ടി മാര്‍ക്കറ്റില്‍ വിട്ടാലും ഇത്രയും തുക കിട്ടില്ല.......യാതൊരു മടിയുമില്ലാതെ അയാള്‍ ബില്ലെഴുതി കൊടുത്തു,കാശ് നാളെ വാങ്ങാംന്നു പറഞ്ഞു ഇറങ്ങി നടന്നു കഴിഞ്ഞു........

         രാജീവന്‍ ഭാര്യയുടെ കൈയ്യില്‍ പിടിച്ചു "വള" സ്നേഹത്തോടെ തന്നെ  ഊരി....... വേറെ വഴിയില്ലെന്നറിയുന്നതിനാല്‍ ഭാര്യ നിശബ്ദം നിന്നു......
മുടന്തിക്കൊണ്ട് തന്നെ രാജീവന്‍ നടന്നു.....വള പണയം വെക്കാന്‍ .......അയാള്‍ ചിന്തിക്കുകയായിരുന്നു........
ഈ ത്രീ ജീ യുടെ കാലത്തില്‍ തേങ്ങയിടീക്കാനായി  വള പണയം വെക്കേണ്ടി വരുന്ന സാധാരണക്കാരന്‍ ........
തേങ്ങയ്ക്ക് ഇല്ലാത്ത വിലയെക്കുറിച്ച് .........
തേങ്ങ അരച്ച് ചേര്‍ക്കാത്ത കറിയെക്കുറിച്ച് ......

അയാളുടെ നീര് വച്ച കാലില്‍ അപ്പോഴും വേദനയുണ്ടായിരുന്നു..........








കുട്ടന്‍ പരിപ്പായി(ഹരിനാരായണന്‍ )

No comments:

Post a Comment